എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? -MT യുടെ യാത്രകൾ

Category: Travel 357 0

എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്?

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy). മിക്ക ലോക രാഷ്ട്രങ്ങളിലും ഒരു സാധാരണ വിനോദ സഞ്ചാരി കാണുന്നതിൽ അധികം കാഴ്ചകൾ ,അനുഭവങ്ങൾ ഒക്കെ ഉള്ള മുരളീ തുമ്മാരുകുടി ആ അനുഭവത്തിൽ നിന്നും ആർജിച്ച യാത്ര അനുഭവങ്ങൾ യാത്രകളെ കുറിച്ചുള്ള കുറച്ചു ഫേസ് ബുക്ക് പോസ്റ്റുകൾ ആയി പങ്കു വെയ്ക്കുകയാണ് . ആ അനുഭവങ്ങളെ സൈബർ മലയാളം പ്രസിദ്ധീകരിക്കുകയാണ്  .

 

ഒരു പഴയ കഥയാണെങ്കിലും തിളങ്ങുന്ന, തെളിച്ചമുള്ളൊരു ഓർമ്മയായതിനാൽ അതെത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല.

എനിക്കന്ന് കഷ്ടി നാലുവയസാണ് പ്രായം. സ്‌കൂളിൽ പോയിത്തുടങ്ങിയിട്ടില്ല. സ്‌കൂളിലെ വാർഷികത്തിന് ചേട്ടന്മാരും ചേച്ചിമാരും ഒരുങ്ങി പുറപ്പെടാൻ നിൽക്കുന്നു. ഞാനും കൂട്ടത്തിൽ പോകാനിറങ്ങി. മുറ്റം കടന്ന് പാടത്തിനരുകിലെത്തിയപ്പോളാണ് അവരുടെ കൂടെ പോകാനാണ് എന്റെ പദ്ധതിയെന്ന് അമ്മ അറിയുന്നത്. അമ്മ ഓടിവന്ന് കൈയിൽ പിടിച്ചിട്ടു പറഞ്ഞു, “മോൻ ഇപ്പൊ പോകേണ്ട.” അതെന്താ പോയാൽ എന്നോർത്ത് എനിക്ക് വല്ലാതെ സങ്കടം വന്നു. മുതിർന്നവർ കൂടെയില്ലാത്തതിനാലാണെന്നൊന്നും അന്നെനിക്കറിയില്ലല്ലോ.

“അമ്മേ, ഷർട്ടിട്ടു പോയി” എന്നുപറഞ്ഞ് ഞാൻ കരഞ്ഞു.

“മോൻ ചെറുതല്ലേ… വലുതാകുമ്പോൾ എവിടെ പോയാലും അമ്മ തടയില്ല” അമ്മ എന്നോട് അന്ന് പറഞ്ഞതാണ്.

അതുകേട്ട് കരച്ചില് നിർത്തിയോ എന്നെനിക്ക് ഓർമ്മയില്ല. പക്ഷെ, ചേട്ടന്മാരും ചേച്ചിമാരും പാടത്തൂടെ നടന്നകലുന്ന ചിത്രം ഇന്നലത്തെ പോലെ മനസ്സിലുണ്ട്.

അമ്മ പിന്നീട് വാക്കുപാലിച്ചു. മുതിർന്ന ഞാൻ എവിടെ പോകുന്നതിലും അമ്മക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. യുദ്ധം നടക്കുന്ന സിറിയയിലും വെള്ളപ്പൊക്കം അലയടിക്കുന്ന തായ്‌ലാൻഡിലുമൊക്കെ പോയപ്പോഴും അമ്മ ഒരു തടസ്സവും പറഞ്ഞില്ല.

യാത്ര അമ്മക്കും ഇഷ്ടമാണ്. നായർ കുടുംബമായതിനാൽ അമ്മ ജനിച്ച വീട്ടിൽ തന്നെയാണ് അമ്മ വളർന്നതും, വിവാഹത്തിനുശേഷം ജീവിച്ചതും, ഇപ്പോൾ ജീവിക്കുന്നതും. പത്തു കിലോമീറ്റർ ദൂരെയുള്ള അച്ഛന്റെ വീട്, അച്ഛന്റെ ജോലിസ്ഥലമായ ഉദ്യോഗമണ്ഡലിലെ ക്വാർട്ടേഴ്‌സ്, ഏതെങ്കിലും കല്യാണം കൂടാൻ ഗുരുവായൂർ ക്ഷേത്രം ഇവിടേക്കൊക്കെയേ അമ്മ പണ്ട് യാത്രചെയ്തിട്ടുള്ളു. കുട്ടികളെ വളർത്തലും വീട്ടിലെ പ്രാരാബ്ധങ്ങളുമായിരുന്നു ആദ്യകാലത്ത് തടസമായതെങ്കിൽ പിന്നീട് അച്ഛനും അമ്മാവനും വയസ്സായ കാലത്ത് അവരെ നോക്കാനായി ജീവിതം മാറ്റിവെക്കേണ്ടിവന്നു. യാത്രക്ക് തടസ്സമായി വീട്ടിലെ പശുക്കളും പട്ടികളുമടങ്ങുന്ന ആശ്രിതർ വേറെയും.

അച്ഛന്റെ മരണശേഷം പശുക്കളെയെല്ലാം വിറ്റ് പ്രാരാബ്ധങ്ങൾക്ക് വിടപറഞ്ഞ് അമ്മ അമേരിക്കക്ക് പോയി. പിന്നീടങ്ങോട്ട് മക്കൾ വിളിച്ച എല്ലായിടങ്ങളിലേക്കും. എൺപത് വയസ്സുകഴിഞ്ഞ അമ്മ ഇപ്പോഴും എവിടെ ടൂർ പോയാലും മുന്നിലുണ്ട്. “ഞാൻ എവിടെക്കിടന്നു ചത്താലും എന്നെ നോക്കാനുള്ളവർ കൂടെയുള്ളപ്പോൾ ഞാനെന്തിന് പേടിക്കണം” എന്നതാണ് അമ്മയുടെ പക്ഷം.

എന്റെ അമ്മയുടെ കാര്യം ഇങ്ങനെയാണെങ്കിലും ലോകത്തെ ബഹുഭൂരിപക്ഷവും വ്യത്യസ്തരാണ്. വയസ്സായി യാത്രചെയ്യാനാവാതെ ഓൾഡ് ഏജ്‌ ഹോമിലും ആശുപത്രിയിലും കിടക്കുന്നവരിൽ നടത്തിയ അനേകം സർവേകൾ സൂചിപ്പിക്കുന്നത് വയസ്സായവരുടെ ഏറ്റവും വലിയ കുണ്ഠിതം, ആവശ്യാനുസരണം സഞ്ചരിച്ചില്ല എന്നുതന്നെയാണ്. അല്ലാതെ പണമുണ്ടാക്കിയില്ലെന്നോ പഠിക്കാൻ പറ്റിയില്ലെന്നോ അല്ല. നിങ്ങൾക്ക് ആ ഗതി വരരുത്.

യാത്രചെയ്യാൻ ഇപ്പോൾ കാരണങ്ങൾ പലതാണ്. ബന്ധു സന്ദർശനം, ക്ഷേത്രദർശനം, ആഘോഷങ്ങൾ, ആരോഗ്യസംരക്ഷത്തിന്, പഠനാവശ്യങ്ങൾക്ക്, വിനോദത്തിന് തുടങ്ങി യാത്ര അടുത്ത നഗരത്തിലേക്കോ, സംസ്ഥാനത്തേക്കോ, രാജ്യത്തേക്കോ ആകാം. എല്ലാ യാത്രകളുടെയും ലക്ഷ്യവും ലക്ഷ്യസ്ഥാനവും വ്യത്യസ്തമാണെങ്കിലും ഓരോ യാത്രയും ഓരോ അനുഗ്രഹങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഓരോ യാത്രയും തരുന്ന അനുഭവങ്ങൾ വ്യത്യസ്‍തമാണ്. പുഴയിലെ വെള്ളം എപ്പോഴും മാറിവരുന്നതിനാൽ ഒരു പുഴയും നമ്മൾ രണ്ടാമത് കാണില്ല എന്ന് പറയും പോലെ എന്നും സഞ്ചരിക്കുന്ന വഴിയാണെങ്കിലും കാഴ്ചകൾ മാറിക്കൊണ്ടേയിരിക്കും.

ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ യാത്രയാണെന്ന ബോധം എപ്പോഴും നമുക്ക് മനസ്സിൽ വേണം. അതിനാൽ അറിവുകൾ സ്വീകരിക്കാൻ നമ്മൾ മനസ്സിന്റെ വാതായനങ്ങൾ എപ്പോഴും തുറന്നുവെക്കണം. നിങ്ങൾ പരിചയിച്ചതോ പരിശീലിച്ചതോ ആയ വേഷം, ഭാഷ, ആചാരം, ഭക്ഷണം എന്നിവയുടെ പേരിൽ മറ്റൊന്നിനെ അളക്കാനാകരുത് ഒരു യാത്രയും. പകരം നമുക്ക് അറിയില്ലാത്ത ഒന്നിന്റെ അടിസ്ഥാനം അറിയാനുള്ള, കുട്ടികളുടേതിന് സമമായ ജിജ്ഞാസയാണ് നമ്മൾ യാത്രയിൽ കൂടെ കൂട്ടേണ്ടത്. ‘നിങ്ങൾ ഒരു ഗ്രാമത്തിൽ ചെല്ലുമ്പോൾ അവിടെ എല്ലാവരും ഒറ്റക്കാലിൽ നടക്കുകയാണെങ്കിൽ നിങ്ങൾ ആദ്യം ഒറ്റക്കാലിൽ നടക്കുക. എന്നിട്ട് അതിന്റെ കാരണം അന്വേഷിക്കുക’ എന്നൊരു ചൊല്ലുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഓരോ ആചാരത്തിനും അതിന്റേതായ കരണങ്ങളുണ്ടാകും. അതിനെ വിധിക്കാനല്ല, അറിയാനായിരിക്കണം നമ്മുടെ യാത്രകൾ.

അറിവിനാണ് യാത്ര എന്നു നാം തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അനുഭവങ്ങളുടെ വൈവിധ്യം വർദ്ധിപ്പിക്കാനായിരിക്കണം അടുത്ത ശ്രമം. ലോകത്തെവിടെ പോയാലും ഇന്ത്യൻ ഭക്ഷണശാല, അതും ഒത്താൽ പൊറോട്ടയും ബീഫും കിട്ടുന്ന മലബാർ ഹോട്ടൽ അന്വേഷിച്ചു പോകുന്നവർ സത്യത്തിൽ യാത്രയെ അനുഭവിക്കുന്നില്ല. എല്ലാനേരവും പോകുന്ന നാട്ടിലെ ആഹാരം കഴിക്കണമെന്നല്ല, പക്ഷെ ഒരു നാട്ടിൽ പോയിട്ട് ഒരിക്കൽ പോലും അവരുടെ ഭക്ഷണം രുചിച്ചുനോക്കാതെ പോരുന്നത് യാത്രയാവില്ല.

യാത്രയുടെ ഗുണം ശരിക്കും അനുഭവിക്കണമെങ്കിൽ യാത്ര തുടങ്ങുന്നതിനു മുൻപേ നമ്മൾ മനസ്സുകൊണ്ട് യാത്ര തുടങ്ങണം. പോകുന്ന സ്ഥലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വായിച്ച് മനസ്സിലാക്കണം. ഇപ്പോൾ ഇന്റർനെറ്റ് ഉള്ളതുകൊണ്ട് ഇതെളുപ്പമാണ്. ആദ്യമായി നിങ്ങൾ ഏതെങ്കിലും ട്രാവൽ ഗ്രൂപ്പിൽ അംഗമാകണം. യാത്രക്കുമുന്പ് ഗ്രൂപ്പിലെ ആളുകളുടെ അഭിപ്രായം ചോദിച്ചാൽ കാണേണ്ട സ്ഥലങ്ങൾ, പോകരുതാത്ത സ്ഥലങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, അവിടേക്ക് യാത്ര ചെയ്തവരുടെ അനുഭവങ്ങൾ ഇവയൊക്കെ നമുക്ക് ലഭിക്കും. ചിലപ്പോൾ അവിടെ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെയും.

നമ്മൾ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നത് എന്തിനായാലും അതിനി ഔദ്യോഗികമായാലും ആശുപത്രിയിലേക്കായാലും ഒരല്പമെങ്കിലുംസ്ഥലത്തിന്റെ ആത്മാവ് കണ്ടിട്ടേ തിരികെ വരാവൂ. കാരണം രണ്ടാമതൊരിക്കൽ കൂടി നമ്മൾ അവിടെ പോകുമെന്നുറപ്പില്ലാത്തതു തന്നെ. 2008-ലാണ് ഞാനാദ്യമായി ചൈനയിലെത്തുന്നത്, ഭൂമികുലുക്കത്തെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാണ്. ബീജിങിലാണ് മീറ്റിങ്. രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ മൂന്നുദിവസം മീറ്റിങ്. നാലാം ദിവസം തിരിച്ചു പോരുകയാണ്. ചൈനയിലെത്തിയാൽ ആദ്യം കാണണമെന്നാഗ്രഹിച്ചത് ‘ടിയാൻ ആൻ മെൻ സ്‌ക്വയർ’ ആണ് (https://en.wikipedia.org/wiki/Tiananmen) . മൂന്നാം ദിവസം രാത്രി പത്തുമണിക്ക് ഒരു ടാക്സിയിൽ കയറി ടിയാൻ ആൻ മെൻ സ്‌ക്വയറിന്റെ കാർഡ് കാണിച്ചു. (ചൈനയിലെ ഹോട്ടലുകളിൽ ഇത്തരം കാർഡുകളുണ്ട്. ഇത് കൈയിലെടുത്ത് ചൂണ്ടിക്കാണിച്ചാൽ ഭാഷ പ്രശ്നമാകില്ല.) ഒന്നര മണിക്കൂറെടുത്ത ആ യാത്രയിൽ ഞാൻ ടാക്സിയിൽ ഉറങ്ങി. സ്ഥലത്തെത്തി ടാക്സിക്കാരനോട് കാത്തുനിൽക്കാൻ പറഞ്ഞ് ഓടിപ്പോയി മാവോയുടെ പടം കണ്ടു, പടമെടുത്തു. തിരിച്ച് ടാക്സിയിൽ ഹോട്ടലിലേക്കുള്ള യാത്രയിൽ പിന്നെയും ഉറങ്ങി. പറഞ്ഞുവന്നത് നമ്മുടെ പ്രാധാന ഉദ്ദേശം എന്താണെങ്കിലും മാനസിക നില എങ്ങനെ ആയാലും ചെറിയ സമയം പോലും പാഴാക്കാതെ കാഴ്ചകൾ കാണണം എന്നാണ്.

ഏത് സ്ഥലത്തു പോകുമ്പോഴും നാം എല്ലാവരും കേട്ടിട്ടുള്ള ഇടങ്ങൾ സന്ദർശിക്കണം, സെൽഫിയെടുക്കണം. അതേസമയം സാധാരണ ആളുകൾ പോകാത്ത, ആരും കേട്ടിട്ടില്ലാത്ത ഇടങ്ങളും കാണാൻ ശ്രമിക്കണം. അതാണ് പിന്നീട് പറഞ്ഞ് മറ്റുള്ളവരെ അതിശയിപ്പിക്കാൻ പറ്റുന്നത്. പാരീസിൽ എത്തുന്നവർ ഈഫൽ ടവറും ലൂവ്ര് മ്യൂസിയവും എന്തായാലും കാണണം. എന്നാൽ നിങ്ങൾ മിടുക്കരാണെങ്കിൽ സീവർ മ്യൂസിയവും സെക്സ് മ്യൂസിയവും വിടരുത്. ജനീവയിൽ എത്തുന്നവർ എല്ലാം യു എൻ കെട്ടിടവും ഫൗണ്ടനും ഒക്കെ കാണും, പക്ഷെ എന്റെ അടുത്ത് വരുന്നവർ മാത്രമേ ജനീവയിലെ രാജാക്കന്മാരുടെ സെമിത്തേരി കാണാറുള്ളൂ. അവിടെ രാജാക്കന്മാരെ കാണാനല്ല, മറിച്ച് ജനീവയിലെ ജനങ്ങൾ ആ നാട്ടിലെ ഏറ്റവും പ്രശസ്തയായിരുന്ന സെക്സ് വർക്കർക്ക്ക് അതിൽ സ്ഥാനം നൽകിയതിന്റെ ചരിത്രം പഠിക്കാനാണ്. (https://en.wikipedia.org/wiki/Gris%C3%A9lidis_R%C3%A9al)

യാത്രകൾ നമ്മുടെ ചിന്തകളിൽ മാറ്റം വരുത്തണം. ഇല്ലെങ്കിൽ പിന്നെ യാത്രകൊണ്ട് വലിയ പ്രയോജനമില്ല. കേരളം ബുദ്ധിജീവികളുടെ നാടാണെന്നും ലോകത്തേറ്റവും സുന്ദരമായ സ്ഥലം കേരളമാണെന്നും ചെറുപ്പത്തിൽ ചിന്തിക്കുന്നത് ശരി തന്നെ. എന്നാൽ ഇതൊന്നും പുറത്തു പറയരുത്. കാരണം, പുറത്തുള്ളവർക്കും ഉണ്ട് ഇതേ ചിന്തകൾ. തമിഴ് പോലെ ഏറെ പാരമ്പര്യം ഉള്ള ഭാഷയും തിരുക്കുറൾ പോലെ ഒരു ഗ്രന്ഥവും ഒക്കെ ഉള്ള തമിഴന് മലയാളിയുടെ ‘ബുദ്ധിജീവിതം’ കാണുമ്പോൾ ചിരിവരും. ലോണാവാലയിലെ മഴക്കാലം കണ്ടിട്ടുള്ളവർക്ക് കേരളത്തിലെ മഴ ലോകോത്തരമാണെന്ന് പറയാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. അതിനെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ പാരമ്പര്യത്തെയും സൗന്ദര്യത്തെയും കുറച്ചുകാണുകയല്ല. മറിച്ച്
പാരമ്പര്യവും സൗന്ദര്യവും മറ്റു പലയിടത്തുമുണ്ടെന്നും, അവർക്കും നമ്മുടേത് പോലെ (മിഥ്യ)ധാരണകളുണ്ടെന്നുമാണ് ഉദ്ദേശിച്ചത്. അതായത് നമ്മുടെ അഭിപ്രായമാണ് ശരിയെന്ന ചിന്ത യാത്രകൊണ്ട് തീരണം. യാത്രക്ക് മുന്നേ തീർന്നാൽ അത്രയും നല്ലത്.

“അപ്പൊ ചേട്ടാ, ചേട്ടനീ ലോകം മുഴുവൻ നടന്നതിൽ ഏറ്റവും നല്ല സ്ഥലമേതാണ്?”

“അതിപ്പോ ‘സാരെ ജഹാം സെ അഛാ..’ എന്നല്ലേ പറഞ്ഞുപഠിച്ചിരിക്കുന്നതും ചിന്തിക്കുന്നതും”.

“അതെ, പക്ഷെ, സത്യം എന്താണ്?”

“സത്യം അല്പം കയ്‌പ്പുള്ളതാണ് കുട്ടീ, എന്നെ നിർബന്ധിക്കരുത്.”

“ഞാൻ നിർബന്ധിക്കും”

“എന്നാൽ പറയാം. അഫ്ഘാനിസ്ഥാൻ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം അഫ്ഘാനിസ്ഥാനാണ്. പർവ്വതങ്ങളും മരുഭൂമിയും ദ്വീപുകളുമായി അതീവസൗന്ദര്യമുള്ള എത്രയോ സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും, അഫ്‌ഗാനിസ്ഥാൻ പോലെ സുന്ദരമായ ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല.
തത്കാലം സഞ്ചാരികൾക്ക് പോകാൻ പറ്റിയ ഒരു സാഹചര്യം അല്ല അവിടെ ഉള്ളത്. പക്ഷെ എന്നെങ്കിലും ഒക്കെ അവിടം സുരക്ഷിതമായാൽ നിങ്ങൾ ബാമിയാൻ നഗരത്തിന് അടുത്തുള്ള “നേതാവിന്റെ തടാകം” എന്ന് പറയുന്ന സ്ഥലത്ത് ഒന്ന് പോണം. (https://en.wikipedia.org/wiki/Band-e_Amir_National_Park). മനസ്സിൽ പതിയുന്ന ചിത്രങ്ങളോട് ഒരിക്കലും കാമക്ക് നീതി ചെയ്യാനാവില്ല. പലപ്പോഴും കാമറയിൽ കാണുന്ന ചിത്രങ്ങളെ പോലെ ഒരു സ്ഥലം മനോഹരം ആയി തോന്നുകയും ഇല്ല. അതുകൊണ്ടു കൂടിയാണ് കാലം എത്ര മാറിയാലും കാമറകൾ എത്ര പുരോഗമിച്ചാലും യാത്രകൾ നമ്മൾ ചെയ്തുകൊണ്ടേയിരിക്കേണ്ടത്. കാരണം നമ്മുടെ മനസ്സിന്റെ വികാസത്തിനും സ്ഥലത്തിന്റെ ആസ്വാദനത്തിനും യാത്ര പോലെ മറ്റൊന്നില്ല.

ആട്ടെ, നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് ?

Auhtor : മുരളി തുമ്മാരുകുടി

About Muralee Thummarukudi

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy).

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment